Sunday, August 5, 2012

എന്റെ വീട്

പഴകി ദ്രവിച്ച്, നിറം മങ്ങിയ പൂമുഖപ്പടി
കടന്നെത്തുമ്പോള്‍ എന്‍ സാമ്രാജ്യമായി.
എന്റെ മാത്രം .... അല്ലേയല്ല..,
ഞാനെന്നും സ്നേഹിക്കുന്ന-
എന്റേതും കൂടിയായ വീട്.

കണ്ടുവോ ഞാന്‍ തുളസിത്തറയിലെ-
മണ്‍ചെരാതിന്‍ തിരിയണഞ്ഞിരിക്കുന്നത്-
ഏതോ മഹാദുരന്തത്തിന്‍ മുന്നോടിയെന്നോണം,

തുളസിയോ കരിഞ്ഞുണങ്ങി തന്‍-
 നിസ്സഹായതയില്‍ വിലപിക്കുന്നുവോ?
വാടിക്കരിഞ്ഞു മൃതി കാത്തു കിടക്കുന്ന-
ചെടികള്‍ രാമനാമമോ ജപ്പിക്കുന്നത്,
ശാപമോക്ഷം നേടി ജീവന്‍മുക്തിയടയാന്‍?

തെറ്റിയും അരളിയും പാരിജാതവും,
 എന്തിന് പറയുന്നു, ജമന്തി പോലും-
 ഒരിറ്റു ജലത്തിനായി കേഴുന്നു.

മുറ്റത്തെ മാവും ഇലകൊഴിഞ്ഞു,
സ്വയം കീഴടങ്ങി,
മരണത്തിനായി കാതോര്‍ക്കുന്നു.

തുളസീ വരണമാല്യമണിഞ്ഞു-
 കുസൃതി കളിയ്ക്കാന്‍ ഇനി-
 യൊരു ബാല്യം തനിയ്ക്കില്ലെന്ന്,
പൂജാമുറിയിലെ കണ്ണനും തിരിച്ചറിഞ്ഞുവോ?

നാമജപത്താല്‍ മുഖരിതമാകാന്‍
കൊതിച്ചിരുന്ന ചുവരുകളും-
മാറാല തന്‍ ഒളിത്താവളത്തില്‍-
മൌനം പൂണ്ടിരിക്കുന്നുവോ?

മഹാഭാരതവും, രാമായണവും,
ദേവീഭാഗവതവും,ശിവപുരാണവും
പരാതിപ്പെട്ടി തുറക്കുന്നു,
" ഈ ചിതല്‍പ്പുറ്റില്‍ നിന്ന്
 ഞങ്ങളെ വേര്‍പെടുത്തൂ.. "

ക്ലാവ് പിടിച്ച നിലവിളക്കോ
ദേവനോട് മന്ത്രിക്കുന്നു,
"നീയുമെന്നെ മറന്നോ കണ്ണാ? "

പിന്നെയും അകത്തേയ്ക്ക് കടക്കാന്‍ നിര്‍വ്വാഹമില്ലാതെ,
മരവിച്ചുറഞ്ഞ പാദങ്ങള്‍  പിന്‍വലിയുമ്പോള്‍
അമ്മയുടെ നേര്‍ത്ത തേങ്ങല്‍ പിന്‍വിളിയായോ?

4 comments: