Sunday, October 6, 2024

എന്റെ കണ്ണാംതുമ്പിക്ക്…

സ്മൃതികൾ ഉറങ്ങുന്ന 

കോവിൽ മുറ്റത്തിരുന്ന് 

നിനക്കായ്‌ പ്രണയാക്ഷരങ്ങൾ 

കുറിയ്ക്കണമെനിക്ക്…


അത് കണ്ട്‌ ഭരിതമാകുന്ന 

നിന്റെ ആത്മാവിനെ 

വെൺതൂവലാൽ തഴുകണം…


മഞ്ഞു പൊഴിയുമൊരു 

നിശാവേളയിൽ 

നിന്റെ അരികിലിരുന്ന് 

ഒരുപാടിഷ്ടത്തോടെ 

ആ മറുവാക്കുകൾക്ക് കാതോർക്കണം…


കണ്ണാംതുമ്പിയായ് എന്റെ

ഹൃദയത്തിൽ കൂട്കൂട്ടിയ നിന്റെ 

മൗനത്തിൽ ഒളിപ്പിച്ച വാക്കുകൾ 

എന്നിലേക്ക്‌ പ്രവഹിയ്ക്കുന്നു അനുനിമിഷവും…


നെഞ്ചിൽ ഒരു കുളിരായ് 

പ്രാണന്റെ താളമായ് 

മിഴികൾ പൂട്ടി ഞാൻ 

ആ മൊഴികളിൽ അലിയുന്നു…


പറയാൻ ബാക്കി വെച്ച 

കഥകളുടെ ചെപ്പ് 

നീ ഇനിയും ഉള്ളിൽ 

സൂക്ഷിയ്ക്കുന്നത് 

ഇവിടത്തെ ഓരോ 

മണൽത്തരിയും 

കാതോരം മൊഴിയുന്നു…


ആരും കൊതിയ്ക്കുന്ന 

കുളിർമാരിയായ് 

നിസ്സീമമായ 

അഴകലയായ് 

നിന്റെ വിരിമാറിൽ

തല ചായ്ച്ചു 

ആ കഥകളുടെ 

ജീവനിശ്വാസമാകണം…


പറയാൻ വെമ്പിയ 

ഒരായിരം ആശകളുടെ  

മുല്ലമുറ്റത്തിരുന്ന് 

ഈറൻ മുകിലിനെ

തൊടുന്ന  

അംബരമാകണം…


ഒരു നീലാംബരി രാഗമായ് 

കണ്മഷിച്ചന്തമായ്

നിന്റെ കരലാളനമേറ്റ് 

ആ ഹൃത്തിൽ 

അനുരാഗപ്പൂക്കൾ നിറയ്ക്കണം…


പിന്നെ ഒരുമിച്ച് നടന്ന 

പാതയോരങ്ങളിൽ 

നിന്റെ വിരൽ കോർത്ത് 

കവിതകൾ പാടി 

വീണ്ടും നടന്ന് തീർക്കണം…

No comments:

Post a Comment