Friday, January 17, 2025

പ്രണയാർദ്രം ഈ പ്രണയമഴ

 കണ്ണേ…

ഒരു ജൂണിലെ നനുത്ത സന്ധ്യയിൽ ദേശാടനപക്ഷിയായ്  നിന്നിൽ എപ്പോഴോ ഞാൻ കൂടുകൂട്ടി… ഒരു മുറിയാതെ പെയ്യുന്ന മഴ നിന്നോടൊപ്പം നനഞ്ഞു…നിന്റെ ചുംബനപൂവിന്റെ മധുരവും നുണഞ്ഞു… പ്രണയം നുരയുന്ന നിന്റെ കണ്ണുകളിലെ ആഴമളന്ന്… നീ നീയായ് മാറുന്ന പ്രണയം പൂത്തുലയുന്ന നമ്മുടെ ആ നിമിഷങ്ങൾ ഈ ജന്മത്തിലെ  ഓർമച്ചെപ്പായ് ഞാൻ നെഞ്ചിൽ കൂട്ടിവെച്ചോളാം… എനിക്ക് നിന്നിൽ നിറഞ്ഞു കവിഞ്ഞു പുഴയായി ഒഴുകണം…. നിന്റെ ചുണ്ടിലെ ചിരിയുടെ വസന്തമായ്…നിന്നിലെ ഗന്ധമായി… നിന്റെ പ്രാണൻ പുണരുന്ന രാഗരേണുവായ്… അങ്ങനെയങ്ങനെ…

ഇത്രമേൽ നീയെന്തിനാണ് എന്നെ പ്രണയിച്ചത്…?ആഴിയോളം…നിന്റെ ഹൃദയത്തോളം… നിന്റെ പ്രണയം ഇത്രമേൽ പവിത്രമായതും അതുകൊണ്ട് തന്നെ…മറ്റൊരാളിലേക്കും പങ്ക് കൊടുക്കാതെ എന്നെ നിറച്ചു വെച്ച നിന്നെയാണ് എനിക്കെന്നും ഇഷ്ടം…എനിക്കും നിനക്കുമിടയിൽ ഒരു മഴക്കാലത്തിന്റെ പോലും ദൂരമില്ലാതെ…മിഴിദൂരത്തിൽ നിറയുന്ന നീ എന്നെ പിന്നിലൂടെ വന്ന് വരിഞ്ഞുമുറുക്കി നിന്റേതാക്കുന്ന ആ നിന്നെയാണ് എനിക്കിഷ്ടം…ഒരു കുഞ്ഞിനെ പോലെ എന്നെ കൊഞ്ചിച്ചും താലോലിച്ചും പ്രണയം സിരകളിൽ നിറയ്ക്കുന്ന നിന്റെ നിഷ്കളങ്കതയാണ് നിന്നിൽ എനിക്കേറെ പ്രിയങ്കരം...എന്റെ പോലും അനുവാദമില്ലാതെ നീയെന്നിൽ സ്വകാര്യ അഹങ്കാരമായ് നിറഞ്ഞത്‌ ഞാൻ പോലും തിരിച്ചറിഞ്ഞത് ഒരുപാട് കഴിഞ്ഞാണ്… നീ എന്നും നീയായിരിയ്ക്കുമ്പോൾ ഞാൻ നിന്നിൽ പൂർണത തേടുന്നു അറിഞ്ഞോ അറിയാതെയോ… ഉപാധികളില്ലാത്ത പ്രണയം ലഹരിയായി ഉള്ളിൽ നിറഞ്ഞത്‌  ഞാൻ അറിഞ്ഞതും നിന്നിലൂടെ തന്നെയാണ് …

നിന്റെ ഈ പ്രണയമഴയിൽ നനഞ്ഞ എനിക്ക് ഓരോ മഴയും നീയാണ്… നിന്റെ പ്രണയത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്…പെയ്തൊഴിയുന്ന ഓരോ മഴയും ഉടലാകെ പൊതിയുന്ന തണുപ്പായും… ഹൃദയം മൂടുന്ന കുളിരായും… കാതിൽ നിന്റെ നിശ്വാസമായും… ആത്‌മാവിലെ ദാഹജലമായും… വിരൽതുമ്പിൽ പോലും പ്രണയസ്പർശമായും  തുളുമ്പുമ്പോൾ…എന്നിൽ പൂത്തുലയുമ്പോൾ…എന്നിൽ നിന്നെ നിറയ്ക്കുമ്പോൾ നമ്മൾ രണ്ടാകുന്നത് എങ്ങനെ ??? നീയെന്നിൽ നിറയുന്തോറും ഞാനേത് നീയേത് എന്ന ചിന്തപോലും അപ്രസക്തമാണ്… എവിടേക്ക് പോയാലും നിന്നിലേക്ക്‌ തന്നെ തിരികെയെത്തുന്ന ഞാൻ... എന്നിലേക്ക്‌ തന്നെ മടങ്ങിയെത്തുന്ന നീ… കൈക്കുമ്പിളിൽ നിന്റെ മുഖം കോരിയെടുക്കുമ്പോൾ ഞാൻ  എന്നെത്തന്നെയാണ് നിന്നിൽ കാണുന്നത്… നിന്നെയോർക്കുമ്പോൾ തന്നെ വാക്കുകൾ വർഷമായി പെയ്യുന്നത് പോലും അതുകൊണ്ടാവണം…

Friday, October 25, 2024

കാറ്റ്

എന്നിലെ ഉയിരും 

ഉയിരേകും കുളിരും 

തലോടും വിരലും 

പുണരും പ്രാണനും 

മൂളും ഗാനവും 

നൃത്തമാടും ദലങ്ങളും 

നുള്ളും പൂക്കളും 

മൂടും സുഗന്ധവും 

തൂകും പനിനീരും 

ചുംബിക്കും ചാമരവും 

നീ മാത്രം…

Sunday, October 6, 2024

എന്റെ കണ്ണാംതുമ്പിക്ക്…

സ്മൃതികൾ ഉറങ്ങുന്ന 

കോവിൽ മുറ്റത്തിരുന്ന് 

നിനക്കായ്‌ പ്രണയാക്ഷരങ്ങൾ 

കുറിയ്ക്കണമെനിക്ക്…


അത് കണ്ട്‌ ഭരിതമാകുന്ന 

നിന്റെ ആത്മാവിനെ 

വെൺതൂവലാൽ തഴുകണം…


മഞ്ഞു പൊഴിയുമൊരു 

നിശാവേളയിൽ 

നിന്റെ അരികിലിരുന്ന് 

ഒരുപാടിഷ്ടത്തോടെ 

ആ മറുവാക്കുകൾക്ക് കാതോർക്കണം…


കണ്ണാംതുമ്പിയായ് എന്റെ

ഹൃദയത്തിൽ കൂട്കൂട്ടിയ നിന്റെ 

മൗനത്തിൽ ഒളിപ്പിച്ച വാക്കുകൾ 

എന്നിലേക്ക്‌ പ്രവഹിയ്ക്കുന്നു അനുനിമിഷവും…


നെഞ്ചിൽ ഒരു കുളിരായ് 

പ്രാണന്റെ താളമായ് 

മിഴികൾ പൂട്ടി ഞാൻ 

ആ മൊഴികളിൽ അലിയുന്നു…


പറയാൻ ബാക്കി വെച്ച 

കഥകളുടെ ചെപ്പ് 

നീ ഇനിയും ഉള്ളിൽ 

സൂക്ഷിയ്ക്കുന്നത് 

ഇവിടത്തെ ഓരോ 

മണൽത്തരിയും 

കാതോരം മൊഴിയുന്നു…


ആരും കൊതിയ്ക്കുന്ന 

കുളിർമാരിയായ് 

നിസ്സീമമായ 

അഴകലയായ് 

നിന്റെ വിരിമാറിൽ

തല ചായ്ച്ചു 

ആ കഥകളുടെ 

ജീവനിശ്വാസമാകണം…


പറയാൻ വെമ്പിയ 

ഒരായിരം ആശകളുടെ  

മുല്ലമുറ്റത്തിരുന്ന് 

ഈറൻ മുകിലിനെ

തൊടുന്ന  

അംബരമാകണം…


ഒരു നീലാംബരി രാഗമായ് 

കണ്മഷിച്ചന്തമായ്

നിന്റെ കരലാളനമേറ്റ് 

ആ ഹൃത്തിൽ 

അനുരാഗപ്പൂക്കൾ നിറയ്ക്കണം…


പിന്നെ ഒരുമിച്ച് നടന്ന 

പാതയോരങ്ങളിൽ 

നിന്റെ വിരൽ കോർത്ത് 

കവിതകൾ പാടി 

വീണ്ടും നടന്ന് തീർക്കണം…

ഇഷ്ടങ്ങൾ

 ഒരു പൂവാകാൻ ആണെനിക്കിഷ്ടം 

നിന്റെ ശ്വാസക്കാറ്റിന്റെ  നറുമണം 

ഒട്ടും ചോർന്നു പോകാതെ പ്രാണനിൽ പടർത്താൻ…


ഒരു പുഴയാകാൻ ആണെനിക്കിഷ്ടം

നിന്റെ പാദങ്ങളെ കുളിർസ്പന്ദനമായ് പുൽകി ആത്‌മശിഖരങ്ങളെ തഴുകിയുണർത്താൻ…


ഒരു കുളിർക്കാറ്റാകാൻ ആണെനിക്കിഷ്ടം 

നിന്റെ ഹൃദയത്തിൽ ഇതളിടുന്ന 

മധുരക്കിനാക്കൾക്ക് രാഗാമൃതമാകാൻ…


ഒരു പറവയാകാൻ ആണെനിക്കിഷ്ടം 

സീമകളില്ലാത്ത ആകാശത്തിന്റെ 

സ്നേഹച്ചോട്ടിൽ നീയുമായ് 

പ്രണയപൂർവ്വം കൊക്കുരുമ്മാൻ...

Thursday, September 26, 2024

മൗനം

ചന്ദനം മണക്കുന്ന ഹൃദ്യമൗനം

പ്രണയം തുളുമ്പുന്ന അരിയമൗനം

നൊമ്പരക്കാട്ടിലെ നീറുന്ന നിനവിന് 

വരാദാനമാകുന്ന ആർദ്രമൗനം 

 

മഴപ്പൂക്കൾ ശിരസിൽ ചൂടി 

വെയിൽകാറ്റിൽ വിരൽതൊട്ട് 

ചക്രവാകസീമയിൽ കണ്ണുംനട്ട് 

മൂടുപടം അണിയുന്ന സാന്ദ്രമൗനം 


ആത്‌മാവിൻ നെരിപ്പോടിൽ 

ഒടുങ്ങാത്ത കലമ്പലും 

കരൾ കവിയുന്ന ഇരമ്പലും  

തീരം പുണരുന്ന സമുദ്രമൗനം 

 

മിഴിയിതൾ ഒളിപ്പിച്ച  

വിരഹം ചുവപ്പിച്ച 

സ്‌മൃതിയിഴ ചാലിച്ച   

പനിനീർപൂവ് തൻ  

സുഗന്ധമൗനം 


ഒറ്റയടിപ്പാതയുടെ ദൂരം താണ്ടി 

ഏകാന്തപഥികനായ്   

വഴിമരങ്ങൾക്ക്‌ ശ്രുതിമീട്ടി  

യുണരുന്ന ദീർഘമൗനം 


തൊട്ടാവാടിചെടി  കൂമ്പുന്ന 

കുറുമ്പുകൾ കുറുകുമ്പോൾ 

മഞ്ഞുനീർതുള്ളിയായ്  മൃദുലമൗനം 


ഇന്നലെയുടെ സ്പർശത്തിൽ  

നാളെയുടെ ചോപ്പുകാറ്റിൽ 

നോവിൻ ചാല്കീറി ചിറകെട്ടി

പിടയുന്ന വ്യഥിതമൗനം…


മാനത്തു കാർമേഘം വിടരുമ്പോൾ 

സുകൃതമായ് പൊടിയുന്ന മഴയ്ക്ക് 

മുൻപേ വിരിയുന്ന മയൂരമൗനം


അകതാരിൽ തെളിയും 

വൈവിധ്യ കാഴ്ചയിൽ 

ധ്യാനമായ് പൊഴിയുന്ന ശലഭമൗനം  


ഒന്നായ് പിണയുന്ന ആത്മശിഖരത്തിൽ 

 അഗ്നിയായ് പകരുന്ന രതിമൗനം


തപസ്സിൻ വിഹായസ്സിൽ സ്വയമുരുകി 

തണലായ്‌ തൂവുന്ന വൃക്ഷമൗനം


പിന്നെ

മുകിൽ മൗനത്തിലുദിച്ചു 

മഴമൗനമായ് പെയ്ത് 

ജലമൗനമായ് ചൊരിയുന്ന 

പൊയ്‌പ്പോയ കാലത്തിൻ  

കുങ്കുമഗന്ധത്തിൽ 

നീയായ് വിടരുന്ന വശ്യമൗനം …

ഈറൻ സന്ധ്യ

 സ്വപ്‌നങ്ങൾ തളിരിട്ട ഈറൻ സന്ധ്യ 

അകതാര് പിടയുന്നുവോ 

പ്രിയനേ നിൻ അനുരാഗം 

ഒരു പൂവിതൾ ചൊരിയും സായൂജ്യം 


വിങ്ങുമാ മഞ്ജുരാഗം 

പാടുന്നു നിന്റെ ദേവൻ 

പിരിയുമാ നിനവിൻ നൊമ്പരങ്ങൾ


പാതി വിരിഞ്ഞു മിഴിപ്പൂവ് 

മറന്നുവോ യാത്ര ചൊല്ലാൻ 

ആ പദതാളം ദൂരെയായ് 

പുൽകിടും കനവുകൾ മൂകമായ് 

മഴനൂല് പോലെ നീ 

എന്നെ തലോടുവാൻ 

പൊൻവീണ മീട്ടുന്നു  ഞാൻ….  

മഴയോർമ്മകൾ

ഒരു ഋതുവസന്തം പൂത്തിറങ്ങിയ 

മഴയുടെ ഇലച്ചാർത്തിൽ  

ചെമ്പനീർപൂവ് നീട്ടി 

രാഗമേഘമായ് 

നീയെന്നിൽ പെയ്തിറങ്ങി…


ഒരുമിച്ചു ചൊല്ലിയ 

കവിതയും 

ഒഴുക്കിവിട്ട കളിവഞ്ചിയും 

നനഞ്ഞ പ്രണയമഴയും 

മായാത്ത ഓർമകളായി…


വിരൽ കൊരുത്തു പിന്നിട്ട പൂമേടും 

പറയാതെ പറഞ്ഞ മോഹങ്ങളും 

മിഴിയിണ കൂട്ടിമുട്ടിയ അനുഭൂതിയും 

ഒരു മഴയ്‌ക്കൊപ്പമായിരുന്നു…


മാന്തളിർ നുള്ളിയൊരു മഴസന്ധ്യയിൽ

മൗനം പൊതിയുമൊരു സ്നേഹച്ചില്ലയിൽ 

കവിൾത്തടം നനച്ചൊരു ചുടുചുംബനമായ് 

ഹൃത്തടം കവിഞ്ഞു നീ നിറസുഗന്ധമായ്…


നൂപുരധ്വനികളിൽ കുപ്പിവളക്കുളിരിൽ 

പ്രാണന്റെ തുടിപ്പായ്…

ആറ്റിരമ്പിൽ  വിരിയും 

താമരപ്പൂക്കളും തേന്മൊഴികളും 

മഴനീർക്കനവുകളായ്…


ഒരു കുഞ്ഞുപൂവിന്റെ സൗരഭ്യം പകർന്ന് 

മൃദുമേനി കുളിർപ്പിച്ച ഇളംകാറ്റിനും

പുണരാൻ കൊതിച്ച കാൽച്ചിലങ്കകൾക്കും 

മഴയുടെ സംഗീതമായിരുന്നു…