Wednesday, September 25, 2024

എന്നിലെ കവിത

ഒരു ദീർഘനിദ്രയിൽ 

നിന്നുണർത്തി 

മഴവിൽ നിറം പകർന്ന് 

എന്നിലെ കവിതയായ് 

വിരിഞ്ഞു  നീ…


എൻ കണിമലരായ് 

കാവ്യപ്രപഞ്ചമായ് 

സ്വരലയമായ്  നീ 

ഹൃദയം തൊടുന്നു…


ഇഷ്ടവസന്തമായ് കിളിവാതിൽ 

തുറന്നു നീ  

മഴവിരൽത്തുമ്പ് നീട്ടി 

തൂലികയാൽ കുറിയ്ക്കുന്നു…

 

അലകടൽ  ഞൊറികളിൽ  

ഉന്മാദമുണരുമ്പോൾ 

പ്രണയാരുണം 

ഈ പാതിരാക്കാറ്റ്…


ഇരുൾ ഇടറിവീണ 

മുത്തശ്ശിക്കാവും 

ആപാദം മഞ്ഞുതിർന്നു വീണ 

പൂവാകച്ചോടും 

നിന്റെ പദവിന്യാസത്തിനായ്

കാതോർത്തിരുന്നു… 


കാതങ്ങൾക്കപ്പുറം  

മറവിയിലമരാതെ 

നിന്റെ 

ചുടുനിശ്വാസങ്ങൾ 

ചെമ്പകമരം

അപ്പോഴും

നെഞ്ചോട് 

ചേർത്ത് വച്ചിരുന്നു …

No comments:

Post a Comment