Thursday, September 26, 2024

മൗനം

ചന്ദനം മണക്കുന്ന ഹൃദ്യമൗനം

പ്രണയം തുളുമ്പുന്ന അരിയമൗനം

നൊമ്പരക്കാട്ടിലെ നീറുന്ന നിനവിന് 

വരാദാനമാകുന്ന ആർദ്രമൗനം 

 

മഴപ്പൂക്കൾ ശിരസിൽ ചൂടി 

വെയിൽകാറ്റിൽ വിരൽതൊട്ട് 

ചക്രവാകസീമയിൽ കണ്ണുംനട്ട് 

മൂടുപടം അണിയുന്ന സാന്ദ്രമൗനം 


ആത്‌മാവിൻ നെരിപ്പോടിൽ 

ഒടുങ്ങാത്ത കലമ്പലും 

കരൾ കവിയുന്ന ഇരമ്പലും  

തീരം പുണരുന്ന സമുദ്രമൗനം 

 

മിഴിയിതൾ ഒളിപ്പിച്ച  

വിരഹം ചുവപ്പിച്ച 

സ്‌മൃതിയിഴ ചാലിച്ച   

പനിനീർപൂവ് തൻ  

സുഗന്ധമൗനം 


ഒറ്റയടിപ്പാതയുടെ ദൂരം താണ്ടി 

ഏകാന്തപഥികനായ്   

വഴിമരങ്ങൾക്ക്‌ ശ്രുതിമീട്ടി  

യുണരുന്ന ദീർഘമൗനം 


തൊട്ടാവാടിചെടി  കൂമ്പുന്ന 

കുറുമ്പുകൾ കുറുകുമ്പോൾ 

മഞ്ഞുനീർതുള്ളിയായ്  മൃദുലമൗനം 


ഇന്നലെയുടെ സ്പർശത്തിൽ  

നാളെയുടെ ചോപ്പുകാറ്റിൽ 

നോവിൻ ചാല്കീറി ചിറകെട്ടി

പിടയുന്ന വ്യഥിതമൗനം…


മാനത്തു കാർമേഘം വിടരുമ്പോൾ 

സുകൃതമായ് പൊടിയുന്ന മഴയ്ക്ക് 

മുൻപേ വിരിയുന്ന മയൂരമൗനം


അകതാരിൽ തെളിയും 

വൈവിധ്യ കാഴ്ചയിൽ 

ധ്യാനമായ് പൊഴിയുന്ന ശലഭമൗനം  


ഒന്നായ് പിണയുന്ന ആത്മശിഖരത്തിൽ 

 അഗ്നിയായ് പകരുന്ന രതിമൗനം


തപസ്സിൻ വിഹായസ്സിൽ സ്വയമുരുകി 

തണലായ്‌ തൂവുന്ന വൃക്ഷമൗനം


പിന്നെ

മുകിൽ മൗനത്തിലുദിച്ചു 

മഴമൗനമായ് പെയ്ത് 

ജലമൗനമായ് ചൊരിയുന്ന 

പൊയ്‌പ്പോയ കാലത്തിൻ  

കുങ്കുമഗന്ധത്തിൽ 

നീയായ് വിടരുന്ന വശ്യമൗനം …

No comments:

Post a Comment